2011, മേയ് 3, ചൊവ്വാഴ്ച

നീ ഉൾക്കടലായപ്പോൾ ഞാൻ..

നീ എന്നെ വല്ലാതെ വിസ്മയിപ്പിക്കുന്നു
കരയെടുക്കുന്ന തിരമാലകളില്ലാതെ
മുഴങ്ങുന്ന ഹുംങ്കാരങ്ങളില്ലാതെ
കുഞ്ഞോളങ്ങളുമായി..
നിനക്കിതെങ്ങിനെ കഴിയുന്നു.

ഇന്നലേയും കൂടി ടെലിഫോണിലൂടെ
ആഞ്ഞടിച്ച അക്കപെരുക്കങ്ങളുടെ
എന്റെ കടലിലെ
ക്ഷോഭിച്ച തിരകളെടുത്തത്
ജീവിതത്തിന്റെ പച്ചപ്പുള്ള
ഒരു തുരുത്തിനെയായിരുന്നു
പാലങ്ങൾ തീർത്ത്
വൻകരയോട് ചേർന്ന് നിന്നിരുന്ന
ഒരു കുഞ്ഞ് തുരുത്തിനെ.

അതിജീവനത്തിന്റെ കേവുഭാരവുമായി
നിന്റെ നെഞ്ചകങ്ങൾ താണ്ടിയ
പ്രതീക്ഷകളുടെ
ചവർപ്പാർന്ന ഉപ്പറിഞ്ഞ്
ഞങ്ങളുടെ ഹൃദയത്തിന്റെ
ഉൾക്കടലിലേക്ക് കൈനീട്ടി
മൗനത്തിന്റെ വിശാലതയിൽ
മൃദുവായ പദചലനങ്ങളോടെ..
നിനക്കിതെങ്ങിനെ കഴിയുന്നു.

അക്ഷരങ്ങളുടേയും അക്കങ്ങളുടേയും
ഗുണകോഷ്ഠങ്ങൾ ഉള്ളിലടക്കി
ഉള്ളിലേക്കു തന്നെ ഒതുങ്ങി
നിനക്കെത്രനാൾ
ഉൾക്കടൽമാത്രമായ് ഇങ്ങനെ...