2013, ജനുവരി 31, വ്യാഴാഴ്‌ച

ചിലതുണ്ടിങ്ങനെ...


1)
ചിലതുണ്ടിങ്ങനെ...
ഒരു പ്യൂപ്പയായിരുന്ന്
പ്യൂപ്പയിലേ ഒടുങ്ങുന്നവർ

മറ്റുചിലതുണ്ട്
പ്യൂപ്പയിൽനിന്നിറങ്ങി
ചൊറിഞ്ഞ് തിടംവെപ്പിച്ച്
കറുത്ത പാടുകളവശേഷിപ്പിച്ച്
വിസ്മൃതിയുടെ കഴുകൻതീറ്റകളാകുന്നവർ

ഇനിയും ചിലത്
പൂമ്പാറ്റകളാകുന്നു
പരാഗണമെന്ന കർമ്മം
തീർക്കുന്നവർ.
-------------------------------------------
2)
നിലാവിന്‌ പ്രണയമാണ്‌
രാത്രിയോട്
രാത്രിക്ക് വെറുപ്പാണ്‌
നിലാവിനോട്

നീയെന്തിനെൻ
പുഴുത്ത വൃണങ്ങളെ,
ചോരയിറ്റുന്ന ചുണ്ടുകളെ,
മുറിഞ്ഞ കൈതണ്ടയിലെ,
ഇരുമ്പുദണ്ഠിൽ കോർത്ത
ഹതാശയരായ ജീവന്റെ അമ്ളരസം
ചോർന്ന ജനിപേടകങ്ങളെ
കാണാൻ എന്നും വരുന്നു?

നിലാവ് പിന്നേയും
ഇരുട്ടിന്റെ ഇടവഴികളിൽ
തക്കംപാർത്തിരിക്കുന്ന കെട്ടിടങ്ങളുടെ
നിഴലുകളിൽ അലറിപായുന്ന
ബസ്സുകളിൽ കൂകുന്നൊരു
ട്രെയിനിന്റെ ഇടനാഴികളിൽ
ചെരിഞ്ഞു വീണുകൊണ്ടിരുന്നു
നിലാവിന്‌ ഇരുട്ടിനെ പ്രണയമായിരുന്നു

എന്നിട്ടും അമാവാസിയെന്നൊരാൾ
അന്ന് ഇരുട്ട് ചെയ്യുന്നതൊന്നും
നിലാവിനോട് പറയാതെ
എന്നും പറ്റിക്കുമായിരുന്നു
വെറുതേ..
---------------------------------------------------
3)
ഇപ്പോൾ
ദുഃഖ വെള്ളി ചിരിക്കുകയാണ്‌
വ്യാഴത്തിനെ നോക്കി
തൊട്ടടുത്ത നിമിഷം
ശനിയെ നോക്കി കരയേണ്ടതാണെന്ന്‌
മറന്ന്
---------------------------------------------------------------