2015, ജനുവരി 5, തിങ്കളാഴ്‌ച

അനേകം കണ്ണുകളാണ്‌ നമ്മൾ




സ്കൂൾ അസംബ്ളിയിലൊരു
ചൂടാർന്ന നിഴലിൻ വരിയിൽ
ദേശീയ ഗാനത്തോടൊപ്പം ചുവന്നുപോയ
നുണക്കുഴിയിലാഴ്ന്ന്പോയ
കണ്ണിമചിമ്മാൻ മറന്നുപോയ
കാഴ്ച്ചകളുടഞ്ഞ
ചൂരൽ പുളയലിൽ
വരിതെറ്റിയ
രണ്ട് നിഴലുകളുടെ
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ്‌ നമ്മൾ

അണമുറിയാതെ പെയ്ത
ഒരു മഴയ്ക്ക് ശേഷം
മരം പെയ്യുന്ന
ഒരു വൈകുന്നേരത്ത്
കുടയെടുക്കാതെ തിടുക്കപെട്ട്
പറപറന്നു പോകേ
ഒരു വെള്ളിടിയാൽ
മലച്ചുപോയ
രണ്ട് ദേശാടനകിളികളുടെ
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ്‌ നമ്മൾ

ഒന്നും പറയാനില്ലാത്തവന്റെ
വറ്റിപോയ തടാകങ്ങളിൽ
വിണ്ടുകീറിയ
കാല്പാദങ്ങൾ വരയ്ക്കുന്ന
അബ്സ്ട്രാക്റ്റിൽ
ചെകിളകൾ അടഞ്ഞ്
വളഞ്ഞ് പുളഞ്ഞ്
പ്രണയ ശ്വാസം എടുക്കാൻ
കുമിളകളിടുന്ന
രണ്ട് വരാലുകളുടെ
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ്‌ നമ്മൾ

കടലിൽ നിന്നും കവിഞ്ഞ്‌
ആകാശത്തിലേക്ക്‌ നീട്ടിയെറിഞ്ഞ
കല്ലുപ്പ്‌ ദ്രവീകരിപ്പിച്ച
പുറംതോടിളകിയ
അതേ മരത്തിലെ
ഒരേ കൊമ്പിൽ തൂങ്ങുന്ന
രണ്ട്‌ ഭൂഗോളങ്ങളുടെ
തുടകൾ മാന്തിപറിച്ച
നാക്കുകടിച്ച
ഒരേവശത്തേക്ക്‌ ചെരിഞ്ഞ തലകളിൽ നിന്നും
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ്‌ നമ്മൾ

നമ്മൾ പ്രണയം നടിക്കാൻ
പഠിക്കുകയായിരുന്നു.

കാഞ്ഞിരക്കുരു എന്ന എന്റെ രാജ്യം


കുടിച്ചുവറ്റിക്കാൻ
പ്രണയാകാരം
പൂണ്ടൊഴുകുന്നൊരു പുഴയും
ബാക്കിയില്ലാതിരിക്കേ
ഞാൻ രാജ്യത്തെ പ്രണയിക്കാൻ
തുടങ്ങുന്നു
രാജ്യം
ഒരു ശരീരമാകുന്നു
വെട്ടിയരിഞ്ഞ്‌ കാഞ്ഞിരത്തിന്‌
വളമാക്കേണ്ടത്‌
കാഞ്ഞിരക്കുരു
ഒരു മതമാകുന്നു
അരച്ചു കലക്കി
ഞാനെന്ന പട്ടിക്ക്‌
തീറ്റയായ്‌ വെക്കേണ്ടത്‌

കൊളാ(യി)ഷ്


അവർക്ക് അവരെ തന്നെയും
എനിക്ക് എന്നെ തന്നെയും
ബോധിക്കാതിരിക്കുന്ന
ഒരു വ്യാഴാഴ്ച്ച
പാഞ്ഞുപോകുന്നൊരു
വിജനാത്മക സ്റ്റേഷനിലേക്ക്
നിറുത്തിയിട്ടിരിക്കുന്ന ട്രെയിനിൽ നിന്ന്
ചാടി ആത്മഹത്യ ചെയ്യുന്ന
ഒരാളുടെ സന്തോഷം
യഥാതഥഃ പെയ്ന്റിങ്ങാക്കുന്നതിൽ
പരാജയപ്പെട്ട്
മനംനൊന്ത്
ബാക്കിയായ ചായങ്ങൾ
അതിദാരുണ ഗതിവിഗതികളുടെ
ബാക്കിപത്രമായ ആ മുറിയുടെ
ചുമരിലേക്ക് കയറുന്നു
സ്വയമൊരു കൊളാഷാവുന്നു