2011, ജനുവരി 24, തിങ്കളാഴ്‌ച

ഡിസ്ക്ക്‌ പോകുന്ന ഗൾഫ്കാരൻ

ഇന്നലെ ഒരു പ്രിയസുഹൃത്തിന്റെ കൂടെ ആശുപത്രിയിലായിരുന്നു.സുഹൃത്തിനെപറ്റി underlineഇട്ട്‌ പറഞ്ഞാൽ ഒരു ഗൾഫുകാരൻ lineഇടാതെ വളരെ നല്ലവൻ,സർവോപരി നല്ലൊരുകലാസ്വാദകൻ.(ടിയാൻ പണ്ട്‌ വാസന്തിയും ലക്ഷ്മിയും ..... സിനിമ കണ്ട്‌വന്ന്‌ പറഞ്ഞത്‌ "സാധാരണക്കാർക്ക്‌ OK എന്നെപോലുള്ളവർക്ക്‌ പോരാ" ഈ പടം ഇറങ്ങിയകാലത്തെ അവന്റെ ഒരു കമന്റ്‌ ഓർമിച്ചെന്നുമാത്രം.അതിനുശേഷം കേച്ചേരിപുഴയിലൂടെ ഒരുപാട്‌ വെള്ളം ഒഴുകിപോയി കലങ്ങിയും അല്ലാതെയും.

ഇവനെ ചെറുപ്പത്തിലേ ഒരു മഹാരോഗം കലശലായി അലട്ടിയിരുന്നു "വിശപ്പിന്റെ അസുഖം".അന്തകാലത്ത്‌ ഒരു മൂന്നു കല്യാണംവരെയൊക്കെ ആശാൻ സിംപിളായി വെറും രണ്ടേ രണ്ട്‌ "പുതിൻഹര"യുടെ സഹായത്താൽ ഒരേ ദിവസം പങ്കെടുത്തു വിജയിപ്പിക്കുമായിരുന്നു.ഇപ്പൊൾ ഇവിടെ ഖത്തറിൽ വന്നതിനുശേഷം മേൽപറഞ്ഞ അസുഖത്തിനു നല്ല ശമനമുണ്ടെന്നാണ്‌ പുള്ളിക്കാരന്റെ സാക്ഷ്യം.സാക്ഷ്യമല്ല അസുഖം മാറിയതിന്റെ ജീവിക്കുന്ന അടയാളംതന്നെ.

ഇവിടെ അവന്‌ പല്ലുപോയ ഒരു consultancy സ്ഥാപനത്തിൽ വരപ്പാണ്‌ പണി.പല്ലുപോയതുകൊണ്ടാണോന്നറിയില്ല കടിക്കിപ്പോൾ പഴയ ശൗര്യവുമില്ല പുതിയതൊന്നും കടിക്കാൻ കിട്ടുന്നുമില്ല.അതിനാൽ പണിക്കാരെയെല്ലാം ഒന്നു രണ്ടു വർഷമായി യഥേഷ്ടം സൈബർവലയിൽ മേയാൻ വിട്ടിരിക്കുന്ന ഒരു മുതലാളി.മുതലാളിയാണെങ്കിൽ കുളിച്ചില്ലേലും കോണകം പുരപ്പുറത്തിടണമെന്ന നിർബന്ധബുദ്ധിക്കാരനും.എന്തായാലും നമ്മുടെ ആൾ very happy.അങ്ങിനെ സസുഖം മൂന്നുനേരം ബിരിയാണിയോ അതോ നെയ്ച്ചോറോ എന്ന കുഴഞ്ഞുമറിഞ്ഞ പ്രശനങ്ങൾക്ക്‌ സൈബർവലയിലൂടെ ഉത്തരം കണ്ടുപിടിച്ച്‌ പരമാവധി നടപ്പാക്കുകയും ചെയ്തുപോന്നു കക്ഷി.ഇതിനെല്ലാം കുടപിടിക്കാൻ ഇതേ അസുഖമുള്ള പൊണ്ടാട്ടിയും ചേർന്നപ്പോൾ സംഗതി കുശാൽ.പിന്നെ ഉള്ളതു പറയണമല്ലോ നമ്മളെപോലെ ധൂമപാനം,സുരപാനം ഇത്യാദി കലകളിലൊന്നും ആൾക്കൊരു താത്പര്യവുമില്ലാ.മുൻപൊരിക്കൽ സുരപാനം നടത്തി അൽബിദാ പാർക്കിൽപോയി പുല്ലുപറച്ചിടത്ത്‌ പിന്നെ ഇതുവരെ പുല്ല്‌ കിളിച്ചിട്ടില്ല.

അങ്ങിനെയിരിക്കുമ്പോഴാണ്‌ ആശാണ്‌ നടുവേദന കലശിലായത്‌.ഇരിക്കാനും നടക്കാനും വയ്യാത്ത അവസ്ഥ(കിടക്കാൻ കുഴപ്പമില്ല!!).എന്റെ സംശയം ആരുടെ മുന്നിലും നടുവളയ്ക്കാത്ത സ്വഭാവം (?) കാരണം നടുവ്‌ അതിന്റെ സ്വഭാവികച്ചലനങ്ങൾ മറന്നതാവുമെന്നാണ്‌.എന്നാൽ പെണ്ണുകെട്ടിയതിന്റെ അന്നുമുതൽ അവന്‌ നട്ടെല്ലില്ലാതായെന്നാണ്‌ അവന്റെ ഉമ്മായുടെ കണ്ടെത്തെൽ.എന്തായാലും അപ്പോത്തിക്കരി കാരണം കണ്ടുപിടിച്ചു.

മോനേ.. നിന്റെ രണ്ട്‌ ഡിസ്ക്‌ പോയി......

അല്ല പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.75kg.ക്ക്‌ സെറ്റ്‌ ചെയ്തിരിക്കുന്ന പാവം ഡിസ്ക്‌ 125kg.എത്രകാലം താങ്ങും.അവസാനം തീരെ മോശമായ ഒന്ന്‌ എടുത്തുമാറ്റി പകരം ആനയുടെ ഡിസ്ക്ക്‌(?) വെക്കാമെന്ന്‌ തീരുമാനമായി.

ഇന്ന്‌ ഓപ്പറേഷനായിരുന്നു.മുറിച്ചുമാറ്റിയ ഡിസ്ക്‌ ഒരു പ്ലാസ്റ്റിക്ക്‌ ഡപ്പിയിലും ആനഡിസ്ക്ക്‌(?) അരക്കെട്ടിലും ഫിറ്റുചെയ്ത്‌ ആൾ ഡീസന്റായി ആശുപത്രി മുറിയിൽ തിരിച്ചെത്തി.ഞാനും ഒന്നു രണ്ടു സുഹൃത്തുക്കളും അടുത്തുണ്ട്‌.സെഡേഷനിൽ നിന്നെല്ലാം ഉണർന്ന്‌ ----പോയ അണ്ണാന്റെ(എല്ലാണേ!)കൂട്ട്‌ operation കഥകളൊക്കെ പറഞ്ഞ്കിടക്കുമ്പോൾ മറ്റൊരു സുഹൃത്തിന്റെ ഫോൺ. ഞാനെടുത്തു.

ഹലോ...
ആ.. ആ.. ഹലോ
എന്തായി ആള്‌ പുറത്തുവന്നാ..
ആ വന്നു... വന്നു...റൂമിലെത്തി.
( ആരാ... captനാ... handfree ഇട്‌)
എങ്ങിനെയുണ്ട്‌ ആൾക്ക്‌....
ആ കുഴപ്പമില്ലന്നാ തോന്നണേ...
ബോധം വന്നാ.....
എന്തൂട്ടന്ന്‌......
ടാ.. ബോധം വന്നോന്ന്‌.....
ആ.. ആ... വന്നു..വന്നു.. മൂന്നുനേരം നെയ്ച്ചോറും തിന്ന്‌ ദേഹനങ്ങാണ്ട്‌ ഒരു രണ്ട്‌ കൊല്ലം കുത്തിരുന്നാൽ ഡിസ്ക്കിന്റെ എണ്ണം കുറയുന്ന്‌ ബോധം വന്നു.... പോടാ........
(അവസാനത്തെ ഡയലോഗ്‌ നമ്മുടെ രോഗിയുടേതാണെന്ന്‌ പ്രത്യേകം പറയേണ്ടല്ലോ അല്ലേ.)

2011, ജനുവരി 1, ശനിയാഴ്‌ച

പരാജിതന്റെ സുവിശേഷം.

അങ്ങിനെ നിനക്കു പ്രിയപെട്ട ഡിസംബറും
കടന്നുപോയ്.
മനസ്സിലെ നക്ഷത്രവിളക്കുകളിൽ അണയ്ക്കാൻ
ബാക്കിയായവകൂടി അണച്ചുകൊള്ളുക.
ഈയൊരു പുതുവർഷത്തിൽ ഞാനൊരല്പം
ഉറക്കെ ചിന്തിക്കുവാൻ നിർബന്ധിതനാകുന്നു.
ഒരുപക്ഷെ എന്റെ സ്വാർത്ഥതയാകാം
എന്നിരുന്നാലും നമ്മിൽ അവശേഷിക്കുന്നതെന്ത്
എന്നറിയാൻ ഒരു കൗതുകം.

ആശാവഹമായ ഒരു കാത്തിരിപ്പിനൊടുവിൽ
പൊടുന്നനെ കടന്നുവന്ന ശൂന്യമായ അന്തരീക്ഷവും
പ്രതീക്ഷാനിർഭരമായ ചിന്തകൾക്കൊപ്പം തികട്ടിവരുന്ന
എന്നോടുതന്നെയുള്ള അവജ്ഞയും ചേർന്ന്
ഒരു കുമ്പസാരത്തിന്‌ എന്നെ പ്രേരിപ്പിക്കുകയാണ്‌
എന്റെ പിഴ - എന്റെ പിഴ
എന്റെ വലിയ പിഴ.

മനസ്സിനെ കല്ലാക്കാൻ ശ്രമിക്കുകയാണ്‌ ഞാൻ
ഒരിക്കലും മുറിപ്പെടാത്ത ഒന്നാക്കാൻ.
ഒരുപക്ഷെ അതൊരു സ്വപ്നമായി
അവശേഷിക്കുമെങ്കിലും,
ഉണങ്ങാത്ത പഴയ മുറിപ്പാടുകളിൽ ഞാൻ
ഉപ്പു പരലുകൾ പരീക്ഷിച്ചു നോക്കുന്നുണ്ട്.
അപ്പോഴെല്ലാം അവാച്യമായൊരാനന്ദം എന്നെ
ചൂഴ്ന്നുനില്ക്കുന്നു.
ചിലപ്പോൾ വേദനയുടെ സംഭ്രമാജനകമായ
അവസാന അവസ്ഥയാകാം അത്
എന്നിരുന്നാലും ഞാൻ സംതൃപ്തനാണ്‌ ?.

കാര്യങ്ങൾ യഥാതഥമായ് കാണാൻ ശ്രമിക്കുമ്പോൾ,
പരാജയം പരാജയമായിതന്നെ (അതാരുടേതായാലും)
കാണാൻ കഴിയുന്നുണ്ടെങ്കിലും,
വച്ചോട്ടെ ഞാനീ ഉതിർന്ന രണ്ടു ദലങ്ങൾ
നിരാശയുടെ കുഴിമാടത്തിനരുകിൽ.
ഹൃദയാകാരം പൂണ്ട പ്രേമോപഹാരത്തിനു പകരം
നിനക്കു ഞാൻ സമ്മാനിക്കുന്ന്ത്
ഒരുപിടി മണൽപൂക്കൾ,
ഒരുപാട് വേനലുകൾ കടന്നുപോയിട്ടും ബാക്കിയായ
വരണ്ട മണൽപൂക്കൾ.