2012, മാര്‍ച്ച് 16, വെള്ളിയാഴ്ച

വേട്ടക്കാരന്റെ പാട്ട്‌



നിലാവിന്റെ പൂന്തോട്ടം
ഒഴുകിയിറങ്ങുന്ന കാഴ്ച്ചകൾ
ഒടുവിലെത്തിനില്ക്കുന്നത്
നിയോൺ രശ്മികൾ അടയാളപെടുത്തിയ
വെയിൽ വറ്റിയ ഇരുണ്ട
താഴ്വാരങ്ങളിൽ നിന്ന്
മുളചീന്തുന്ന രോദനം
നേർത്ത് നേർത്ത്
നാലു ചുവരുകൾക്കുള്ളിൽ
സിത്താറിന്റെ ഈണമായി
തബലയുടെ ചിറകടിയായി
ഗസലിന്റെ വെളുത്ത ധൂമങ്ങൾക്കിടയിൽ
നൂപുരങ്ങളിളക്കി ആടുകയായിരുന്നു

മായക്കാഴ്ച്ചകൾ അവസാനിക്കുന്നില്ല
വീണ്ടും മറ്റൊരിടം
അതേ ചുവരുകൾ
നനുത്ത തണുപ്പ്
അരണ്ട വെളിച്ചം
നീൽ യങ്ങിന്റെ ആ പഴയ ഗിത്താർ
തുടിക്കുന്നുണ്ട്..പതിയെ
സൗഹൃദത്തിന്റെ പീഡനകാലം കഴിഞ്ഞു
മൗനം തിളച്ചിരുന്ന വാക്കുകൾ
തണുത്ത് കട്ടപിടിച്ച്
നേർത്ത മഞ്ഞായിപെയ്തപ്പോൾ
അലിഞ്ഞു പോകുകയായിരുന്നു നമ്മൾ

ഇന്ന് നഗരവെയിൽ തളംകെട്ടിയ
ഈ സ്റ്റേഷൻ മുറിക്കുള്ളിൽ
തിരിച്ചറിയപെടാൻ തീരെ ആഗ്രഹിക്കാത്ത
പല മുഖഃങ്ങൾക്കിടയിൽ
ഒരു തിരിച്ചറിയലിന്റെ പച്ചപ്പിൽ
നാളെ കോടതിവരാന്തയിൽ
ഫ്ലാഷുകൾ തീർക്കുന്ന നാടകാന്ത്യത്തിൽ
പതംപറച്ചിലിന്റെ സാധ്യതകളുള്ള
ഒരു ഡയലോഗുരുവിട്ടുകൊണ്ട്
ഞാൻ......
...“നമ്മൾ പ്രണയിക്കുകയായിരുന്നു പെണ്ണേ”...

2012, ജനുവരി 7, ശനിയാഴ്ച

ഉയരങ്ങളിലേക്ക് നഷ്ടപെടുന്ന സ്വപ്നങ്ങൾ.

ഈശാന കോണിൽ
തലവെച്ചുറങ്ങുന്ന
വാസ്തുപുരുഷനെ
നാലായി പകുത്ത്‌,
ജലവീഥിയിൽ
ഞാനെന്റെ സ്വപ്നത്തിന്റെ
നേർരേഖകളെ തലങ്ങനേയും
വിലങ്ങനേയും കൂട്ടിമുട്ടിക്കാൻ
പണിപ്പെടുകയായിരുന്നു.

പച്ചയായ ജീവിതങ്ങളിലേക്ക്‌
തുറന്നിരിക്കുന്ന ഒരു വരാന്ത.
അതിനപ്പുറം അമ്മപുഴയും
മക്കൾപുഴകളും കലമ്പുന്ന,
ഒഴുകിയൊടുങ്ങുന്ന
നടേലകം.
തിരകളാർക്കുന്ന സമുദ്രംപോലെ.

ഹൃദയത്തിലേക്കു തുറക്കുന്ന
വാതിലിനെ പറ്റി ഞാൻ അവളോട്‌
പറഞ്ഞുകൊണ്ടിരിക്കെ
എന്റെ മുറിയേതെന്ന
മകളുടെ ചോദ്യത്തെ
അമ്മപ്പുഴയുടെ കൈവഴികളാക്കുമ്പോൾ
തടുത്തു നിറുത്തിയൊരു
അണയുടെ മുകളിലേക്ക്‌
കൈചൂണ്ടി മോൾ പറയുന്നു
എന്റെ മുറി മുകളിൽ മതി
ഒന്നാം നിലയിൽ,
എനിക്കുവയ്യ,നിങ്ങളുടെ
കാലം ഹരിച്ച കലമ്പലുകൾക്ക്‌
കാതോർക്കാൻ.

അപ്പൂസിനും ചേച്ചിയുടെ
തൊട്ടടുത്ത മുറി മതി
നിശബ്ദ്ധതയുടെ തടാകം
തിരഞ്ഞെടുത്ത്‌ അവനും
ഒന്നാംനിലയിലേക്ക്‌ കയറുംമ്പോൾ
പിശാച്ചുവീഥിയിലിരുന്ന്‌
അവളേയും ചേർത്തു പിടിച്ച്‌
സമതലങ്ങളിൽനിന്നും മുകളിലേക്ക്‌..
ഉയരങ്ങളിലേക്ക്‌ കയറിപ്പോയ
സ്വപ്നങ്ങളിൽ
ഞങ്ങൾ നഷ്ടപെടുകയായിരുന്നു.

2011, ഡിസംബര്‍ 3, ശനിയാഴ്ച

പുഴയിലേക്കിറങ്ങിപ്പോയവർ..



മഴ പെയ്തുകൊണ്ടേയിരുന്നു
അസ്തിത്വവ്യഥകളുടെ പുറംതോടുകളേറെ
കഴുകിയുരച്ച് വെളുത്തുപോയ
ഒതുക്കുകല്ലുകളിലിരുന്ന്
നാം ഊതിപറത്തിയ
നിലാവിന്റെ ചുരുളുകൾ
മഴനാരുകളിൽ തൂങ്ങി
ഉയരങ്ങളിലേക്കലിയുന്നുണ്ടായിരുന്നു.
പുഴയിലെ ഒഴുക്കിനും മാറ്റമില്ല
കറങ്ങിത്തിരിഞ്ഞ് ഉള്ളിലേക്കെടുത്ത്
ഒന്നുമറിയാത്തപോലെ ഒറ്റപോക്ക്.

നിനക്കെന്നോട് പറയാനുള്ളതെല്ലാം
കേഴ്ക്കാൻ ഇന്നലേയും
വന്നിരുന്നു ഞാനവിടെ..
നമ്മുടെ ചിറയിൽ.
അടിത്തട്ടിലെ പാറക്കൂട്ടങ്ങൾക്കിടയിലെ
മരവിച്ച ഇരുട്ട് നിന്നിലെ
വെളിച്ചത്തിലേക്കു നടത്തിയ
അധിനിവേശത്തെക്കുറിച്ച്,
ആഴങ്ങളിലെ കൊടുംതണുപ്പ്
നിന്നിലെ അഗ്നിയെ
കെടുത്തിയതിനെപറ്റി,
സ്വപ്നങ്ങൾ ഉറഞ്ഞുപോയി
പാതിയടഞ്ഞ മീൻകണ്ണുകളെപറ്റി,
കേഴ്ക്കാനാഗ്രഹിച്ച കഥകൾക്കുമീതെ
ഒഴുകുന്ന നിന്റെ മൌനം.

ഹാ,,രഞ്ചിത്ത്...പ്രിയ സുഹൃത്തേ..
ഇനി നീ കേഴ്വിക്കാരനാകുക
ഞാൻ കഥയും.
ചെവികൾക്ക് തിരച്ഛീനമായി
തലയോട്ടിക്കുള്ളിലൂടെ പാഞ്ഞ
അഗ്നിപ്രവാഹത്തെപറ്റി പറയാൻ
ഞാൻ നാളെ വരാം....

2011, ആഗസ്റ്റ് 4, വ്യാഴാഴ്ച

വരിമുറിഞ്ഞുപോയത്...

വരിമുറിഞ്ഞു പോയവരെ പറ്റി
പറയുംമ്പോൾ
ഉറുമ്പുതീനികളുടെ
നാവ് നീണ്ട് നീണ്ട്
ഇടുങ്ങിയ ഗുഹാമുഖങ്ങൾ
കടന്ന് വഴിത്താരകൾ
നിറയുന്നു.

അജഗണങ്ങൾക്ക് പിറകെ
നടന്നൊരാൾ കാണാതെപോയതൊന്നിനെ
തേടി അലയുന്നു.
കൊട്ടാരകെട്ടിന്റെ നിറവിന്റെ
ഇടനാഴിയിൽനിന്നൊരാൾ
ബോധിമരത്തിന്റെ
നിർമ്മമതയിലേക്ക് കടന്നിരിക്കുന്നു.
കാടിന്റെ വന്യമായ
താളം മറന്നൊരാൾ
ക്രൌഞ്ചപക്ഷിയുടെ രോദനം
കേഴ്ക്കുന്നു.
മരുക്കാട്ടിലെ മരുപ്പച്ചകൾ
തേടിയലഞ്ഞവർക്കിടയിൽനിന്നൊരാൾ
മാനവികതയുടെ സന്ദേശവുമായെത്തുന്നു.

വരിമുറിഞ്ഞുപോയവരെ കുറിച്ചു
പറയുമ്പോൾ-
വരിയുടഞ്ഞവരും വരിയിലില്ലാത്തവരും
വരിയിലേക്കു കടന്നിരിക്കുമ്പോൾ
ഉയരുന്ന ചരിത്രത്തിന്റെ
നിലവിളി
മാതൃഹൃദയങ്ങളിൽ
കനൽകോരിയിട്ട്
മാറിടങ്ങളിൽ ഇനിയും ഉണങ്ങാത്ത
ഉമിനീരവശേഷിപ്പിച്ച്
പടനിലങ്ങളിലേക്ക്
തോളെല്ലുയർത്തി കടന്നുപോയവരെ
ഒട്ടും അലോസരപെടുത്തുന്നില്ല പോലും.....

2011, ജൂലൈ 2, ശനിയാഴ്ച

ഇവിടെ ഇങ്ങിനെ ഒരു മരം.

പണ്ട്
ഇവിടെയൊരു മരം
തീ നിലാവിന്റെ കമ്പിളിപുതച്ച്
ഗതകാലത്തിന്റെ പശിമയുള്ള
മണ്ണടരുകൾക്കടിയിൽ
കറുകറുത്ത കൊഴുകൊഴുത്ത
ഉഷ്ണരക്തം ഒഴുക്കുന്ന
കരിക്കട്ടയായി.

പിന്നെ
വെട്ടിയരിഞ്ഞ് അരച്ച്
പൾപ്പാക്കി നെയ്ത്
വിരഹത്തിന്റെ കണ്ണുനീരിൽ
നനഞ്ഞു കുതിർന്ന്.

ഇന്ന്
ചില്ലകളിൽനിന്നും
തായ്ത്തടിയിലേക്കു വരച്ച
നേർരേഖയിലൂടെ
ഹൃദയത്തിന്റെ തരംഗങ്ങളായി
മക്കളെത്തുമ്പോൾ
മന്ദമാരുതനാൽ ഒന്നുലഞ്ഞ്
ചെറുതായി പെയ്ത്
അങ്ങിനെ ചന്നം പിന്നം-

പിന്നിട് അവളെത്തുമ്പോൾ
രൗദ്രകാമനകളുരഞ്ഞ്
പുറംതോടടർന്ന്
ശിഖിരങ്ങളിൽ തീ പടർത്തി
മരുഭൂമിയിലൊരു തീ മരമായി-

അതിനുമപ്പുറം
തലപെരുപ്പിക്കുന്ന ന്യായങ്ങളുമായി
അമ്മയെത്തുമ്പോൾ
വിറച്ചുതുള്ളി
കൊടുംങ്കാറ്റായി ആഞ്ഞടിച്ച്
അവസാനം അരിവാൾതോട്ടിയാൽ
സ്വയം മുറിപ്പെട്ട്-

അനന്തരം
ദുഃഖവെള്ളിയുടെ
വീണടിഞ്ഞ കറുത്തകുരിശുമായി
വിലാവിലെ മുറിപ്പാടുമായി
ദുഃഖശനിയുടെ നൈര്യന്തര്യത്തിലേക്ക്
ഉയിർക്കപെട്ട്-

മരം ഒരുമരമായിങ്ങനെ
ഇലകൾ പൊഴിച്ച്
ആകാശത്തിലേക്കു നീട്ടിയ
ശിഖരങ്ങളുമായി
ഒരു തീ മിന്നലിനെ
കാത്ത് എത്രനാൾ??

2011, ജൂണ്‍ 1, ബുധനാഴ്ച

വിലാപങ്ങളുടെ മരുഭൂമി

വായനശാലയുടെ
മതിലിലേക്ക് ചാഞ്ഞുനില്ക്കുന്ന
പൂമരത്തോട് ചാരിയിരുന്നാൽ
നേരേ കാണുന്നത്
ജോസേട്ടന്റെ പെട്ടികട.

പൂമരച്ചോട്ടിൽ ഒഴുകിപരന്ന
രുധിരശോണിമയിൽ
കൗമാരത്തിന്റെ അസുരതാളം
ചെമ്പടയിൽനിന്ന് കൊട്ടികയറുമ്പോൾ..
ജോസേട്ടാ..ഒരു കെട്ട് വെള്ള കാജാ...
പിന്നൊരു പോപ്പിൻസും.
ഭരണിയിലേക്ക് സഞ്ചരിച്ച
കൈ ചോക്ലേറ്റ് റാക്കിനടിയിൽ
ഒരു നിമിഷം
അലിഞ്ഞില്ലാതായിപോയോ..

പതികാലം കഴിഞ്ഞ്
കൗമാരത്തിന്റെ അടന്തക്കൂറ്‌
എൽ പി സ്കൂളിലെ
ശങ്കരൻ മാഷ്ടെ നാലാം ക്ലാസിലെ
ബ്ലാക്ക് ബോർഡിലെ ഇരുട്ടിനൊപ്പം
പതിഞ്ഞ താളത്തിൽ
ഗ്ലാസുകളിൽ നിറയുമ്പോൾ
അഴികളില്ലാത്ത ജനാലപടിയിലിരുന്ന്
മഴയുടെ തണുപ്പിലേക്ക്
കൈകൾ നീട്ടുമ്പോൾ
നിസ്സഹായതയുടെ
നിന്റെ കണ്ണുനീർ
എന്റെ കൈവിരലുകളെ
പൊള്ളിച്ചിരുന്നു
കൊട്ടികലാശത്തിന്റെ പെരുക്കങ്ങൾ
മരവിച്ചിരുന്നു
ഇന്ന് ആദ്യത്തെ
ചിയേഴ്സ് വിളിക്കാൻ
ഞാനെന്തേ മറന്നുപോയോ..

വിലാപങ്ങളുടെ ഈ മരുഭൂവിൽ
ജീവിതത്തിന്റെ മരുപ്പൂ
തിരയുന്നവരോട്
ഒരപേക്ഷ
നിങ്ങൾക്ക് ലഭിക്കുമ്പോൾ
ഈയുള്ളവനേയും
അറിയിക്കണേ...

2011, മേയ് 3, ചൊവ്വാഴ്ച

നീ ഉൾക്കടലായപ്പോൾ ഞാൻ..

നീ എന്നെ വല്ലാതെ വിസ്മയിപ്പിക്കുന്നു
കരയെടുക്കുന്ന തിരമാലകളില്ലാതെ
മുഴങ്ങുന്ന ഹുംങ്കാരങ്ങളില്ലാതെ
കുഞ്ഞോളങ്ങളുമായി..
നിനക്കിതെങ്ങിനെ കഴിയുന്നു.

ഇന്നലേയും കൂടി ടെലിഫോണിലൂടെ
ആഞ്ഞടിച്ച അക്കപെരുക്കങ്ങളുടെ
എന്റെ കടലിലെ
ക്ഷോഭിച്ച തിരകളെടുത്തത്
ജീവിതത്തിന്റെ പച്ചപ്പുള്ള
ഒരു തുരുത്തിനെയായിരുന്നു
പാലങ്ങൾ തീർത്ത്
വൻകരയോട് ചേർന്ന് നിന്നിരുന്ന
ഒരു കുഞ്ഞ് തുരുത്തിനെ.

അതിജീവനത്തിന്റെ കേവുഭാരവുമായി
നിന്റെ നെഞ്ചകങ്ങൾ താണ്ടിയ
പ്രതീക്ഷകളുടെ
ചവർപ്പാർന്ന ഉപ്പറിഞ്ഞ്
ഞങ്ങളുടെ ഹൃദയത്തിന്റെ
ഉൾക്കടലിലേക്ക് കൈനീട്ടി
മൗനത്തിന്റെ വിശാലതയിൽ
മൃദുവായ പദചലനങ്ങളോടെ..
നിനക്കിതെങ്ങിനെ കഴിയുന്നു.

അക്ഷരങ്ങളുടേയും അക്കങ്ങളുടേയും
ഗുണകോഷ്ഠങ്ങൾ ഉള്ളിലടക്കി
ഉള്ളിലേക്കു തന്നെ ഒതുങ്ങി
നിനക്കെത്രനാൾ
ഉൾക്കടൽമാത്രമായ് ഇങ്ങനെ...