2012, ജനുവരി 7, ശനിയാഴ്‌ച

ഉയരങ്ങളിലേക്ക് നഷ്ടപെടുന്ന സ്വപ്നങ്ങൾ.

ഈശാന കോണിൽ
തലവെച്ചുറങ്ങുന്ന
വാസ്തുപുരുഷനെ
നാലായി പകുത്ത്‌,
ജലവീഥിയിൽ
ഞാനെന്റെ സ്വപ്നത്തിന്റെ
നേർരേഖകളെ തലങ്ങനേയും
വിലങ്ങനേയും കൂട്ടിമുട്ടിക്കാൻ
പണിപ്പെടുകയായിരുന്നു.

പച്ചയായ ജീവിതങ്ങളിലേക്ക്‌
തുറന്നിരിക്കുന്ന ഒരു വരാന്ത.
അതിനപ്പുറം അമ്മപുഴയും
മക്കൾപുഴകളും കലമ്പുന്ന,
ഒഴുകിയൊടുങ്ങുന്ന
നടേലകം.
തിരകളാർക്കുന്ന സമുദ്രംപോലെ.

ഹൃദയത്തിലേക്കു തുറക്കുന്ന
വാതിലിനെ പറ്റി ഞാൻ അവളോട്‌
പറഞ്ഞുകൊണ്ടിരിക്കെ
എന്റെ മുറിയേതെന്ന
മകളുടെ ചോദ്യത്തെ
അമ്മപ്പുഴയുടെ കൈവഴികളാക്കുമ്പോൾ
തടുത്തു നിറുത്തിയൊരു
അണയുടെ മുകളിലേക്ക്‌
കൈചൂണ്ടി മോൾ പറയുന്നു
എന്റെ മുറി മുകളിൽ മതി
ഒന്നാം നിലയിൽ,
എനിക്കുവയ്യ,നിങ്ങളുടെ
കാലം ഹരിച്ച കലമ്പലുകൾക്ക്‌
കാതോർക്കാൻ.

അപ്പൂസിനും ചേച്ചിയുടെ
തൊട്ടടുത്ത മുറി മതി
നിശബ്ദ്ധതയുടെ തടാകം
തിരഞ്ഞെടുത്ത്‌ അവനും
ഒന്നാംനിലയിലേക്ക്‌ കയറുംമ്പോൾ
പിശാച്ചുവീഥിയിലിരുന്ന്‌
അവളേയും ചേർത്തു പിടിച്ച്‌
സമതലങ്ങളിൽനിന്നും മുകളിലേക്ക്‌..
ഉയരങ്ങളിലേക്ക്‌ കയറിപ്പോയ
സ്വപ്നങ്ങളിൽ
ഞങ്ങൾ നഷ്ടപെടുകയായിരുന്നു.