2011, ജൂലൈ 2, ശനിയാഴ്‌ച

ഇവിടെ ഇങ്ങിനെ ഒരു മരം.

പണ്ട്
ഇവിടെയൊരു മരം
തീ നിലാവിന്റെ കമ്പിളിപുതച്ച്
ഗതകാലത്തിന്റെ പശിമയുള്ള
മണ്ണടരുകൾക്കടിയിൽ
കറുകറുത്ത കൊഴുകൊഴുത്ത
ഉഷ്ണരക്തം ഒഴുക്കുന്ന
കരിക്കട്ടയായി.

പിന്നെ
വെട്ടിയരിഞ്ഞ് അരച്ച്
പൾപ്പാക്കി നെയ്ത്
വിരഹത്തിന്റെ കണ്ണുനീരിൽ
നനഞ്ഞു കുതിർന്ന്.

ഇന്ന്
ചില്ലകളിൽനിന്നും
തായ്ത്തടിയിലേക്കു വരച്ച
നേർരേഖയിലൂടെ
ഹൃദയത്തിന്റെ തരംഗങ്ങളായി
മക്കളെത്തുമ്പോൾ
മന്ദമാരുതനാൽ ഒന്നുലഞ്ഞ്
ചെറുതായി പെയ്ത്
അങ്ങിനെ ചന്നം പിന്നം-

പിന്നിട് അവളെത്തുമ്പോൾ
രൗദ്രകാമനകളുരഞ്ഞ്
പുറംതോടടർന്ന്
ശിഖിരങ്ങളിൽ തീ പടർത്തി
മരുഭൂമിയിലൊരു തീ മരമായി-

അതിനുമപ്പുറം
തലപെരുപ്പിക്കുന്ന ന്യായങ്ങളുമായി
അമ്മയെത്തുമ്പോൾ
വിറച്ചുതുള്ളി
കൊടുംങ്കാറ്റായി ആഞ്ഞടിച്ച്
അവസാനം അരിവാൾതോട്ടിയാൽ
സ്വയം മുറിപ്പെട്ട്-

അനന്തരം
ദുഃഖവെള്ളിയുടെ
വീണടിഞ്ഞ കറുത്തകുരിശുമായി
വിലാവിലെ മുറിപ്പാടുമായി
ദുഃഖശനിയുടെ നൈര്യന്തര്യത്തിലേക്ക്
ഉയിർക്കപെട്ട്-

മരം ഒരുമരമായിങ്ങനെ
ഇലകൾ പൊഴിച്ച്
ആകാശത്തിലേക്കു നീട്ടിയ
ശിഖരങ്ങളുമായി
ഒരു തീ മിന്നലിനെ
കാത്ത് എത്രനാൾ??