2011, ഫെബ്രുവരി 23, ബുധനാഴ്‌ച

കൊല്ലാതെ തിന്നുന്നവർ

ചത്തുമലച്ച്‌
മരവിച്ചതിനെ
തൊലിയുരിച്ച്‌
വെട്ടിക്കൂട്ടുമ്പോൾ
ഒരു തീവണ്ടിയുടെ ഛഡ്‌.. ഘഡ്ഡാ
താളം കൂട്ടുവരുന്നു.

വെട്ടുകത്തി കൊണ്ട്‌
അറ്റുപോയ ഇടതുകൈതണ്ടയിൽ
മാസ്കിങ്ങ്‌ ടേപ്പ്‌ ഒട്ടിച്ചിരിക്കുകയാണ്‌
ചെഞ്ചോര ചാടാതിരിക്കാനല്ല
നുരയ്ക്കുന്ന പുഴുക്കൾ
പുറത്തു ചാടാതിരിക്കട്ടെ

പ്രഷർകുക്കറിന്റെ വിസിലിനു
തീവണ്ടിയുടെ ചൂളംവിളിയുടെ
അതേ സ്വരം
അവസാനം തീൻമേശയിലെത്തിയപ്പൊൾ
കങ്ങി നീലിച്ച തുടകൾ
പുറത്തേക്കുന്തി നില്ക്കുന്നു

മനംപിരട്ടലിന്റെ ഓക്കാനവുമായി
എഴുന്നേല്ക്കാനൊരുങ്ങുമ്പോൾ
സാരമില്ലടാ കൊന്നപാപം
തിന്നാൽ തീരും
ബോഗിയിലെ സഹയാത്രികനായ
രാജേട്ടന്റെ സ്വരം

അതല്ലാ അച്ചായാ..
കൊല്ലുന്നവനറിയുന്നില്ലല്ലോ
തിന്നുന്നവന്റെ വേദന
ഇവിടെ കൊല്ലുന്നതൊരാൾ
തിന്നുന്നതോ??

2011, ഫെബ്രുവരി 13, ഞായറാഴ്‌ച

എന്നെ തിരയുന്ന ഞാൻ

ഞാൻ എന്നെ തിരയേണ്ടതെവിടെ?
അമ്മയുടെ മടിത്തട്ടിലോ
അപ്പന്റെ കല്ലറയിലോ-
അതോ കെട്ടിയപെണ്ണിന്റെ
സംത്രാസങ്ങളിലോ?

ഇവിടെ നിലാവ് കോർണിഷിലേക്ക്*
ചാഞ്ഞുകിടക്കുകയാണ്‌
ഒരു ലാസ്യത്തിലെന്നപോലെ
ലോകജനതയാകെ കോർണിഷിൽ
ചിതറികിടക്കുകയാണ്‌
ഇവിടെയാണോ ഞാൻ എന്നെ തിരയേണ്ടത്
സമസ്യകൾക്കവസാനമില്ലാത്ത ഇവിടെ
ഞാൻ പ്രതീക്ഷിക്കേണ്ടതെന്ത്
ഒരു മയിൽപീലിതുണ്ട്-
ഒരു കുപ്പിവളപ്പൊട്ട്-

അവസാനത്തെ ഉത്സവാന്തരീക്ഷത്തിൽനിന്ന്
പറിച്ചെടുത്ത് മരുഭൂമിയിലേക്ക് എറിയപ്പെടുന്ന
അവസാനനിമിഷങ്ങളിൽ വെള്ളാരംകണ്ണുകളുടെ
ആഴങ്ങളിൽ ഞാൻ തിരഞ്ഞതും
എന്നെ തന്നെയല്ലേ

ഇന്നലെ കടുപ്പിച്ച കപ്പൂച്ചിനോക്കൊപ്പം
പരിചയപ്പെട്ട ലൂസിയുടെ
വാഴ്വിന്റെ ലാവകളിലും ഞാൻ
എന്നെ തിരയുകയായിരുന്നുവോ

ഈ നെപ്പോളിയൻ രാജാവ് നമ്മെ
വഴിനടത്തുന്നതെങ്ങോട്ട്
നീന്തുക നാം ഒഴുക്കിനൊപ്പം
അപ്പോഴും ഒരു പിൻവിളിയായ്
ഞാൻ എന്നെ തിരയേണ്ടതെവിടെ?

കോർണിഷ്* = കടൽതീരം