2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

വരിമുറിഞ്ഞുപോയത്...

വരിമുറിഞ്ഞു പോയവരെ പറ്റി
പറയുംമ്പോൾ
ഉറുമ്പുതീനികളുടെ
നാവ് നീണ്ട് നീണ്ട്
ഇടുങ്ങിയ ഗുഹാമുഖങ്ങൾ
കടന്ന് വഴിത്താരകൾ
നിറയുന്നു.

അജഗണങ്ങൾക്ക് പിറകെ
നടന്നൊരാൾ കാണാതെപോയതൊന്നിനെ
തേടി അലയുന്നു.
കൊട്ടാരകെട്ടിന്റെ നിറവിന്റെ
ഇടനാഴിയിൽനിന്നൊരാൾ
ബോധിമരത്തിന്റെ
നിർമ്മമതയിലേക്ക് കടന്നിരിക്കുന്നു.
കാടിന്റെ വന്യമായ
താളം മറന്നൊരാൾ
ക്രൌഞ്ചപക്ഷിയുടെ രോദനം
കേഴ്ക്കുന്നു.
മരുക്കാട്ടിലെ മരുപ്പച്ചകൾ
തേടിയലഞ്ഞവർക്കിടയിൽനിന്നൊരാൾ
മാനവികതയുടെ സന്ദേശവുമായെത്തുന്നു.

വരിമുറിഞ്ഞുപോയവരെ കുറിച്ചു
പറയുമ്പോൾ-
വരിയുടഞ്ഞവരും വരിയിലില്ലാത്തവരും
വരിയിലേക്കു കടന്നിരിക്കുമ്പോൾ
ഉയരുന്ന ചരിത്രത്തിന്റെ
നിലവിളി
മാതൃഹൃദയങ്ങളിൽ
കനൽകോരിയിട്ട്
മാറിടങ്ങളിൽ ഇനിയും ഉണങ്ങാത്ത
ഉമിനീരവശേഷിപ്പിച്ച്
പടനിലങ്ങളിലേക്ക്
തോളെല്ലുയർത്തി കടന്നുപോയവരെ
ഒട്ടും അലോസരപെടുത്തുന്നില്ല പോലും.....