2018, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

രണ്ട് മരപ്പാവകൾ
വസന്തകാലത്തിൽ ചെറിമരങ്ങൾ നട്ട്
വെള്ളമൊഴിക്കാനും വളമിടാനും
മറന്നുപോകുന്നു

ഏതോ ഒരു രാജാവിന്റെ
അന്തപുരത്തിൽ
സദാചാരപോലീസ് മേധാവികൾ
രഹസ്യയോഗം ചേരുന്നു
പുറത്ത് പൊതുബോധനിർമിതികൾ
അവനെ കുരിശിലേറ്റുക
പകരം
ആ പുണ്ടച്ചിമോളേയും മറ്റവനേയും
ഞങ്ങൾക്ക് വിട്ടുതരിക
എന്ന് മതിയോ
എന്ന് പരസ്പരം കുശലം പറയുന്നു

ഹോ​‍ാ എന്റെ ജനമാണിതല്ലോ
എന്ന് അഭിമാനപെട്ട്
കപ്പം വാങ്ങുന്ന പൊന്നുടയോൻ
തളികയിൽവെച്ച തലയുടെ രൂപമുള്ള
കൽതൊട്ടിയിൽ
കൈകൾ വൃത്തിയാക്കുന്നു

രക്തവും മാംസവും കലർന്നു
നല്ല വീര്യമുള്ള വീഞ്ഞ്
ഓവുചാലിലൂടെ ചാവുകടലിലേക്ക്
കുതികുതിച്ചൊഴുകുന്നു
ഇത്കണ്ട് വന്ന നൃത്തക്കാരിപെണ്ണ്‌
ഈ തലതൊട്ടപ്പന്റെ ഒരു കാര്യം
എന്ന് ലജ്ജാവിവശയായി
പ്രതിമയുടെ കവിളിൽ തട്ടി ചുവപ്പിക്കുന്നു

ഏല്പിച്ച് കിട്ടിയവനെ
കുരിശേറ്റാനുള്ള മരംതേടി
പെരുംതച്ചന്മാർ നാടുകയറുന്നു
ഒടുവിലൊടുവിൽ
മൂത്തതച്ചൻ
മരപ്പാവകളുടെ തോട്ടത്തിലെ
വെള്ളവും വളവുമേല്ക്കാത്ത
ചെറിമരത്തിന്റെ കാതൽ കണ്ടെടുക്കുന്നു

പിന്നെ എടുപിടീന്ന്
കുരിശായി
പീഢാനുഭവയാത്രയായി
അവസാന ആണിയും അടിക്കുന്നു
നേരം അന്തിയാവുന്നു ഇരുട്ടാവുന്നു

അനന്തരം കുരിശിൽനിന്നൂർന്നിറങ്ങിയ
രണ്ട് മരപ്പാവകൾ
രണ്ട് ചെറിമര തൈകൾ
കുരിശിൻ ചുവട്ടിൽനിന്ന്
പിഴുതെടുത്ത്
ഭോഗസന്നദ്ധരായി കുന്നിൻ ചെരുവിലൂടെ
ഉരുണ്ടുരുണ്ട് യാത്രയാവുന്നു