2014, ഏപ്രിൽ 6, ഞായറാഴ്‌ച

ബ്ളാക്കൗട്ടായൊരു യാത്ര


അരാജകമുദ്രയുള്ള ചിലർ ചേർന്നൊരു യാത്രപോകുന്നു
ചാവക്കാടുനിന്ന്‌ തുടങ്ങിയതിലും
അരമണിക്കൂർ മുന്നേ പൊന്നാനിയിലെത്തുന്നു.
താമരശ്ശേരി ചുരത്തിന്റെ
ഏഴാംവളവിൽ വെച്ചൊരാൾ
താഴേയ്ക്ക്‌ താഴേയ്ക്ക്‌ ഒരു കല്ലെടുത്ത്‌ വീക്കി
കല്ലു ചെന്ന്‌ വീണിടം വരെയുള്ള സ്ഥലങ്ങളെല്ലാം
സ്വതന്ത്ര റിപ്പബ്ളിക്കായി പ്രഖ്യാപിക്കുന്നു
മൈൽകുറ്റിയിൽ പരമാധികാര ചിഹ്നങ്ങളുമായി ഉപവിഷ്ടനാകുന്നു
പൂക്കോട്‌ തടാകക്കരയിൽ
ഒരു പാവം പോലീസുകാരന്‌
അയാളുടെ മകൾക്ക്‌ മരുന്ന്‌ വാങ്ങാൻ
ആയിരം രൂപ കൈക്കൂലി കൊടുക്കുന്നു
പുൽപ്പള്ളിക്ക്‌ അപ്പുറത്ത്‌ ഒരു അതിർത്തിയിൽ
വസന്തത്തിന്റെ ഇടിമുഴക്കവും കേട്ട്‌
കടവുകടന്ന്‌
നമ്മൾ കൊയ്യുന്ന നമ്മുടെ വയലുകളിൽനിന്ന്‌
വിപ്ലവകതിരു പെറുക്കാൻ പോയവരെ കാത്തുനില്ക്കേ
ഉന്മാദിയായൊരു അരാജകന്റെ
മുടിച്ചില്ലകളിൽ കാറ്റു വന്നൊരു കൂടുവെയ്ക്കുന്നു
കണ്ണുകൾ ഒരു മിന്നലിനോടൊപ്പം പുറത്തേക്കു വരുന്നു
അനന്തരം ഞാനെന്ന അയാൾ മാരുതി എർട്ടിഗയെടുത്ത്‌
കാട്ടിലൂടെ തലങ്ങും വിലങ്ങും ഓട്ടുന്നു
തന്ത്രപ്രധാനമായൊരു ഇടം കണ്ടെത്തി
ഒളിപ്പോരിന്‌ കോപ്പുകൂട്ടുന്നു
അവിടെവെച്ചയാൾ ഉറങ്ങി പോകുന്നു
ഞാൻ ഉണർത്താൻ പോയ്യില്ല
നിങ്ങളും......
അയാളൊന്ന്‌ ഉണർന്നോട്ടേ
അതിനുശേഷം നമുക്കയാളോട്‌
മസിനഗുഡിയിലെ പ്രണയത്തെ പറ്റി ചോദിക്കണം
ഗുണ്ടൽപേട്ടിലെ ബ്രെയിൻ മസാജിങ്ങിനെ പറ്റി ചോദിക്കണം
ഊട്ടിയിലെ......
ഊട്ടിയിലെ എന്തിനെപറ്റിയാ ചോദിക്കാ​‍ാ?...
നിങ്ങളൊന്ന്‌ ക്ഷമിക്കൂ
അയാളൊന്ന്‌ ഉണർന്നോട്ടേ.