2012, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

ഒരു ആത്മാഹുതിയുടെ ഗാഗുൽത്താ വഴികൾ

എന്തിനായിരുന്നെന്ന ചോദ്യമാണ്
ആദ്യം ഗാഗുൽത്താ മലയിറങ്ങിവന്നത്

ചില ദിവ്യഗർഭങ്ങളുടെ
ആശ്ചര്യം
ഒരു കവിൾ ചായയുടെ
അർധവിരാമത്തിൽ
നിറുത്തുകയാണ് ചിലർ

വിലാവിലേറ്റ മുറിവുമായി
മല കയറിയ ഒരുവൻ
തലയിലെ മുൾക്കിരിടം
അഴിച്ചുവെച്ചതായിരിക്കാമെന്ന്
പത്രതാളുകളിലെ
പൂർണവിരാമങ്ങളിൽ
ചിലർ തപ്പിതടയുന്നു

ഇനി പഴമ്പൊരിയിലെ
പഴം തപ്പുന്ന ചിലർ
പറയുന്നത്
ഞങ്ങളവന് വിനാഗരിയിൽ
മുക്കിയ നീർപഞ്ഞി കൊടുത്തില്ലെന്നാണ്

എന്നാൽ ഭൂമി കുലുങ്ങുകയോ
പാറകൾ പിളരുകയോ
ശവകുടീരങ്ങൾ തുറക്കപെടുകയോ
ചായക്കടയിലെ തിരശ്ശീല
നെടുകെ കീറുകയൊ
ചെയ്തില്ലെന്നാണ്
മറ്റുള്ളവരുടെ സാക്ഷ്യം

ഇതൊക്കെയാണെങ്കിലും
ആരാണെന്ന ചോദ്യം
മലമുകളിലെ മരക്കൊമ്പിൽ
ഇപ്പോഴും
പുഴുവരിച്ചുകിടന്നാടുന്നുണ്ട്>