2011, ഡിസംബർ 3, ശനിയാഴ്‌ച

പുഴയിലേക്കിറങ്ങിപ്പോയവർ..



മഴ പെയ്തുകൊണ്ടേയിരുന്നു
അസ്തിത്വവ്യഥകളുടെ പുറംതോടുകളേറെ
കഴുകിയുരച്ച് വെളുത്തുപോയ
ഒതുക്കുകല്ലുകളിലിരുന്ന്
നാം ഊതിപറത്തിയ
നിലാവിന്റെ ചുരുളുകൾ
മഴനാരുകളിൽ തൂങ്ങി
ഉയരങ്ങളിലേക്കലിയുന്നുണ്ടായിരുന്നു.
പുഴയിലെ ഒഴുക്കിനും മാറ്റമില്ല
കറങ്ങിത്തിരിഞ്ഞ് ഉള്ളിലേക്കെടുത്ത്
ഒന്നുമറിയാത്തപോലെ ഒറ്റപോക്ക്.

നിനക്കെന്നോട് പറയാനുള്ളതെല്ലാം
കേഴ്ക്കാൻ ഇന്നലേയും
വന്നിരുന്നു ഞാനവിടെ..
നമ്മുടെ ചിറയിൽ.
അടിത്തട്ടിലെ പാറക്കൂട്ടങ്ങൾക്കിടയിലെ
മരവിച്ച ഇരുട്ട് നിന്നിലെ
വെളിച്ചത്തിലേക്കു നടത്തിയ
അധിനിവേശത്തെക്കുറിച്ച്,
ആഴങ്ങളിലെ കൊടുംതണുപ്പ്
നിന്നിലെ അഗ്നിയെ
കെടുത്തിയതിനെപറ്റി,
സ്വപ്നങ്ങൾ ഉറഞ്ഞുപോയി
പാതിയടഞ്ഞ മീൻകണ്ണുകളെപറ്റി,
കേഴ്ക്കാനാഗ്രഹിച്ച കഥകൾക്കുമീതെ
ഒഴുകുന്ന നിന്റെ മൌനം.

ഹാ,,രഞ്ചിത്ത്...പ്രിയ സുഹൃത്തേ..
ഇനി നീ കേഴ്വിക്കാരനാകുക
ഞാൻ കഥയും.
ചെവികൾക്ക് തിരച്ഛീനമായി
തലയോട്ടിക്കുള്ളിലൂടെ പാഞ്ഞ
അഗ്നിപ്രവാഹത്തെപറ്റി പറയാൻ
ഞാൻ നാളെ വരാം....